National
കോൽക്കത്ത: പശ്ചിമബംഗാളിൽ തീപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരശീല. ഇന്നത്തെ നിശബ്ദ പ്രചാരണത്തോടെ നാളെ ബംഗാൾ ജനത അന്തിമവിധിയെഴുത്തിനായി പോളിംഗ് ബൂത്തിലെത്തും.
രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളിലെ ജനവിധിയാണു കുറിക്കുക. കൊല്‍ക്കത്ത നോര്‍ത്ത്, കൊല്‍ക്കത്ത സൗത്ത്, ഹൗറ, നാദിയ, നോര്‍ത്ത് 24 പര്‍ഗനാസ്, സൗത്ത് 24 പര്‍ഗനാസ്, ഹുഗ്ലി, പൂര്‍ബ ബര്‍ധമാന്‍ ജില്ലകളിലാണു മണ്ഡലങ്ങള്‍.
വോട്ടർപട്ടിക തീവ്രപരിഷ്കരണം, അതിർത്തിയിലെ നുഴഞ്ഞുകയറ്റം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഭരണകക്ഷിയായ തൃണമൂലും മുഖ്യപ്രതിപക്ഷമായ ബിജെപിയും രൂക്ഷമായ വാക്പോരാണ് നടത്തിയത്. രണ്ടു മുന്നണികളെയും വെല്ലുവിളിച്ച് ഇടതുപക്ഷവും തിരിച്ചുവരവിന് ശ്രമം നടത്തുന്നു.
തൃണമൂൽ ഭരണത്തിൽ ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗമായെന്നു ബിജെപി ആരോപിച്ചു. വിഭജനരാഷ്ട്രീയമാണു ബിജെപി പരീക്ഷിക്കുന്നതെന്നും ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിനെ വിഭജിക്കുമെന്നുമായിരുന്നു മമതയുടെ തിരിച്ചടി.ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം.
ഇന്നലെ ജഗത്ദാലിലെ ജിലേപി മഠില്‍ പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൂഗ്ലിയിലെ ചന്ദനഗര്‍ ബാഗ്ബസാറിൽ ഉൾപ്പെടെ രണ്ടിടങ്ങളിൽ റോഡ്ഷോ നടത്തി. ജാദവ്പുര്‍, ടോളിഗഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കായി മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി വോട്ട് ചോദിച്ചു.
1,64,35,627 പുരുഷ വോട്ടർമാർ ഉൾപ്പെടെ മൊത്തം 3,21,73,837 വോട്ടർമാരാണു രണ്ടാംഘട്ടത്തിൽ 41,001 പോളിംഗ് ബൂത്തിലൂടെ വോട്ടവകാശം വിനിയോഗിക്കുന്നത്. മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
അതിശക്തമായ സുരക്ഷയും രണ്ടാംഘട്ടത്തിന് ഒരുക്കിയിട്ടുണ്ട്. 2,321 കന്പനി കേന്ദ്രസേനയെ ഇതിനകം വിന്യസിച്ചുകഴിഞ്ഞു.മുഖ്യമന്ത്രി മമത ബാനർജി, സുവേന്ദു അധികാരി, മുതിർന്ന ടിംഎസി നേതാവ് ഫിർഹാദ് ഹക്കിം, ബിജെപി നേതാവ് രാകേഷ് സിംഗ് തുടങ്ങിയ പ്രമുഖർ രണ്ടാംഘട്ടത്തിലാണ് ജനവിധി തേടുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കോൽക്കത്തയിൽ നടത്തിയ ചടങ്ങിൽ സങ്കൽപ് പത്ര എന്ന പേരിട്ട പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്.
വനിതകൾക്ക് മാസം 3000 രൂപ സഹായം നല്‍കും. വനിതാ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ്, ബറ്റാലിയൻ രൂപീകരിക്കും. തൊഴിൽ രഹിതർക്ക് 3000 രൂപ സഹായം ഉറപ്പാക്കും. സർക്കാർ ജോലിയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കും.
ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിലാക്കും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, കന്നുകാലി കടത്ത് തടയാൻ കർശന നിയമം ഉറപ്പുവരുത്തും. മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ നിയമം പാസാക്കും. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ അന്വേഷണം കർശനമാക്കും.
75 ലക്ഷം ലാഖ്പതി ദീദിമാരെ സൃഷ്ടിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്പ് ഡെസ്ക് ഒരുക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
National
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കു മത്സരിക്കും. ചൗധരി അടക്കം 284 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു.
ബഹറാംപുർ മണ്ഡലത്തിലാണ് ചൗധരി മത്സരിക്കുക. കോൺഗ്രസിലേക്കു മടങ്ങിയെത്തിയ മുൻ തൃണമൂൽ എംപി മൗസം നൂർ മാലതിപുരിൽ ജനവിധി തേടും. ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരിക്കുക.
മാധപ് റായ് (ഡാർജലിംഗ്), അബ്ദുൾ ഹന്നൻ (സുജാപുർ), സുസ്മിത ബിശ്വാസ് (ഡംഡം), ഗൗതം ഭട്ടാചാര്യ (ഡയമണ്ട് ഹാർബർ), സൗവിക് മുഖർജി (അസൻസോൾ ദക്ഷിൺ), സുമൻ റോയ് ചൗധരി (മണിക്താല) എന്നിവരാണ് സീറ്റ് ലഭിച്ച പ്രമുഖർ.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കു നേർ പോരാടുന്ന ഭവാനിപുരിൽ പ്രദീപ് പ്രസാദ് ആണു കോൺഗ്രസ് സ്ഥാനാർഥി. യുവനേതാവ് ജരിയാതുൽ ഹുസൈൻ പ്രസ്റ്റീജ് സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കും.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലും അസംതൃപ്തരുടെ കലാപത്തിൽ തലപുകഞ്ഞ് രാഷ്ട്രീയ പാർട്ടികൾ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയിലും സീറ്റ് നിഷേധിക്കപ്പെട്ടവർ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് വിമതകലാപം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ പറയുന്നു.
വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം മൂലം നിരവധി പേരുടെ വോട്ട് നിഷേധിക്കപ്പെട്ടെന്ന ആരോപണം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ അസ്വസ്ഥത. വിമതകലാപം നിരവധി സീറ്റുകളിലെ തെരഞ്ഞെടുപ്പ് കണക്കുകളിൽ മാറ്റം വരുത്തിയേക്കും.
ഭരണകക്ഷിയായ ടിഎംസിയിൽ മുതൽ പ്രതിപക്ഷമായ ബിജെപിയിൽ വരെ വിമതകലാപം രൂക്ഷമാണ്. വോട്ടർ പട്ടിക പരിഷ്കരണത്തോടെ ബൂത്ത് തല കൂട്ടായ്മയും ഐക്യത്തോടെയുള്ള പ്രചരണവും പാർട്ടികൾക്ക് മുൻപെന്നത്തേക്കാളും നിർണായകമാണ്.
ടിഎംസി നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതുമുഖങ്ങളെയാണ് അണിനിരത്തുന്നത്. മൂന്നിലൊന്ന് സിറ്റിംഗ് എംഎൽഎമാർക്കും ഇതോടെ മാറിനിൽക്കേണ്ടിവന്നു. 74 സിറ്റിംഗ് എംഎൽഎമാർക്കാണ് സീറ്റ് നിഷേധിച്ചത്. 294ൽ 291 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രി താജ്മുൽ ഹുസൈന് മാൽഡയിലെ ഹരിശ്ചന്ദ്രപുരിൽ സീറ്റ് നിഷേധിച്ചു.
മൂന്ന് തവണ എംഎൽഎയായ താജ്മുലിന് പകരം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അതേ സീറ്റിൽ മത്സരിച്ച മതിയുർ റഹ്മാനെയാണ് ടിഎംസി പരീക്ഷിക്കുന്നത്. ഇതോടെ താജ്മുലും അനുയായികളും കലാപക്കൊടി ഉയർത്തി. പാർട്ടി തന്നെ വഞ്ചിച്ചെന്ന് അദ്ദേഹം പറഞ്ഞു. അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജാൽപായ്ഗുരിയിലെ രാജ്ഗഞ്ചിലെ എംഎൽഎ ഖഗേശ്വർ റോയ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടി ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് സ്വപ്ന ബർമനാണ് സീറ്റ് നൽകിയത്. നോർത്ത് 24 പർഗാനാസിലെ അംദംഗയിൽ, മൂന്ന് തവണ എംഎൽഎയായിരുന്ന റഫീഖുർ റഹ്മാന് സീറ്റ് നിഷേധിച്ചതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ റോഡുകൾ ഉപരോധിച്ചു.
ബിജെപിയിലും സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് ആഭ്യന്തര കലഹം രൂക്ഷമായി. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വെള്ളിയാഴ്ച സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് ഇരച്ചെത്തിയത്.
ബെലിയാഘട്ട, എന്റാലി, ഹൗറ, ഗോസബ, കുൽപ്പി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ബെലിയാഘട്ടയിൽ പാർഥ ചൗധരിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ആദ്യം ഓഫീസിലെത്തിയത്.
ബിജെപി ജനറൽ സെക്രട്ടറി ലോക്കറ്റ് ചാറ്റർജിയുമായി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിനിടെ മറ്റ് മണ്ഡലങ്ങളിൽനിന്നുള്ളവർ കൂടി പ്രതിഷേധവുമായി എത്തുകയായിരുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഇവർ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തങ്ങൾ പറയുന്നവരെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ. മൂന്നഘട്ടമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണു സാധ്യത.
ഹോളിക്കുശേഷം അടുത്തയാഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനം സന്ദർശിച്ചേക്കും. ഇതിനുശേഷമായിരിക്കും അന്തിമതീരുമാനമെന്നും അവർ വ്യക്തമാക്കി.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടത് സഖ്യം അനിശ്ചിതത്വത്തിൽ. മുൻകാലങ്ങളിലെ സഖ്യ പരീക്ഷണങ്ങൾ വലിയ പരാജയമായിരുന്നു. ഈ പശ്ചാത്തലത്തിൽ സഖ്യം വേണോ അതോ ഒറ്റയ്ക്ക് മത്സരിക്കണോയെന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കുമുള്ളിൽ ഭിന്നത രൂക്ഷമാണ്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒരു വിഭാഗം മുതിർന്ന നേതാക്കളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് പാർട്ടിയുടെ അടിത്തറ തകർത്തുവെന്നാണ് ഇവരുടെ വാദം.
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്ത ഇടതുപക്ഷ നേതാക്കൾക്കുമുണ്ട്. കോൺഗ്രസ് ഒരു ബാധ്യതയാണെന്നാണ് ചില ഇടത് നേതാക്കളുടെ വിലയിരുത്തൽ. 2016 ൽ ഇടതുപക്ഷത്തിന് 20 ശതമാനത്തോളം വോട്ട് വിഹിതമുണ്ടായിരുന്നത് 2021ൽ വെറും 4.71 ശതമാനമായി കുറഞ്ഞു.
ഈ വോട്ടുകൾ വലിയതോതിൽ ബിജെപിയിലേക്ക് ചോരാൻ കോൺഗ്രസുമായുള്ള സഖ്യം കാരണമായോയെന്ന് ഇവർ സംശയിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈകാര്യത്തിൽ തീരുമാനമുണ്ടാകും.